ശ്രീനഗർ: നൂറു കണക്കിന് ആളുകളെ കബളിപ്പിച്ച് പണം തട്ടിയ ഹണി ട്രാപ്പ് സംഘത്തെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ബാരാമുള്ള, ബന്ദിപ്പോര, ഹന്ദ്വാര, ഗന്ദർബാൽ, ശ്രീനഗർ തുടങ്ങിയ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.
പ്രതികൾ സർക്കാർ ജോലി വാഗ്ദാനം ചെയ്തും വ്യാജ വിവാഹങ്ങൾ നടത്തിയും നിരപരാധികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കൂടാതെ സർക്കാർ സഹായം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് സംഘം പണം തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടർമാർ, എഞ്ചിനീയർമാർ, സർക്കാർ ജീവനക്കാർ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ വിവാഹ തട്ടിപ്പ് നടത്തിയത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സമീപിച്ച് സ്ത്രീകളെ മുന്നിൽ നിർത്തി വിവാഹ വാഗ്ദാനം നൽകുകയും ലക്ഷങ്ങൾ തട്ടുകയുമായിരുന്നു സംഘത്തിന്റെ രീതി.
പവർ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ എഞ്ചിനീയർമാരെന്ന പേരിൽ നടത്തിയ തട്ടിപ്പിലാണ് നിലവിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പവർ ഡെവലപ്മെന്റ് ഡിപ്പാർട്ടമെന്റ് നൽകുന്ന ഇൻവെർട്ടറുകൾ കുറഞ്ഞ തുകയിൽ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.സംഘം അറസ്റ്റിലായതൊടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കുടുതൽ അറസ്റ്റുണ്ടാകുമെന്ന് ഹന്ദ്വാര പോലീസ് വ്യക്തമാക്കി.