പത്തനംതിട്ട: മകരവിളക്കിന് ഒരുക്കങ്ങളുമായി ശബരിമല സന്നിധാനം. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് ഭക്തജനത്തിരക്ക് തുടരുന്നു. കഴിഞ്ഞ ദിവസം 95,000 പേരാണ് ദർശനം നടത്തിയത്. മണിക്കൂറിൽ 4,300 പേരാണ് സന്നിധാനത്തെത്തുന്നത്. മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ദേവസ്വം അറിയിച്ചു.
ഈ മാസം 15-നാണ് മകരവിളക്ക്. മകരവിളക്കിന് മുന്നോടിയായുള്ള പൂജകൾ 13-ന് ആരംഭിക്കും. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും. ജനുവരി 14-ന് ഉഷപൂജയും ബിംബശുദ്ധിക്രിയകളും നടക്കുന്നതായിരിക്കും. മകരവിളക്കിന് പുലർച്ചെ രണ്ട് മണിക്ക് നട തുറക്കും തുടർന്ന് മകര സംക്രമപൂജകൾക്കും പതിവ് പൂജകൾക്കും ശേഷം അടയ്ക്കുന്ന ക്ഷേത്രനട വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും. ശേഷം, തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും.
മകരവിളക്കിന് വൈകിട്ട് കളമെഴുത്ത് ആരംഭിക്കും. തുടർന്ന് 15 മുതൽ 18 വരെ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിയിലേക്ക് അയ്യപ്പഭക്തരുടെ എഴുന്നള്ളിപ്പ് നടക്കും. 18-ാം തീയതി വരെ തീർത്ഥാടകർക്ക് സന്നിധാനത്തെത്തി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാം.