ന്യൂഡൽഹി: മാലദ്വീപ് പ്രശ്നത്തിൽ രാജ്യതാത്പര്യത്തോട് ചേർന്നുനിന്ന് നാഷണൽ കോൺഫറൻസ് എംപി ഫറൂഖ് അബ്ദുള്ള. മാലദ്വീപിനെ എന്നും സഹായിച്ചിട്ടുള്ള രാജ്യമാണ് ഭാരതമെന്നും ഇപ്പോഴെന്തിനാണ് മാലദ്വീപ് ഇത്തരത്തിൽ ഒരു പ്രശ്നം സൃഷ്ടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയുള്ള മാലദ്വീപിലെ എംപിമാരുടെ അധിക്ഷേപത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കാലങ്ങളായി മാലദ്വീപിന് ഇന്ത്യ സഹായിക്കുന്നു. ഇപ്പോഴെന്തിനാണ് ഒരു പ്രശ്നം സൃഷ്ടിക്കുന്നത്. ഇതിന് പിന്നിൽ ചൈനീസ് താത്പര്യങ്ങളാണ്. മാലദ്വീപിൽ മാത്രമല്ല. നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ചൈന പിടിമുറുക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യ വിഷയത്തെ പരിഹരിക്കാൻ ശ്രമിക്കുകയാണ്.’ – ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തി. ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വൃത്തിയില്ലെന്നും പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമായിരുന്നു ഇവർ.