ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനുവരി അഞ്ചിന് റേഷൻ വിതരണ അഴിമതി കേസുമായി ബന്ധപ്പെട്ട് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും സന്ദേഷ് ഖാലിയിൽ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ഈ സംഭവത്തിലാണ് സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരിക്കുന്നത്.
ടിഎംസി നേതാക്കളായ ഷാജഹാൻ ഷെയ്ഖിന്റെയും ശങ്കർ ആദ്യയുടെയും വസതികളിലും ഇവരുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ 200-ഓളം വരുന്ന ടിഎംസി പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെയും സിആർപിഎഫ് ജവാൻമാരെയും ആക്രമിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമിച്ചതെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
പ്രതികാര നടപടിയെന്നോണം ഇഡി ഉദ്യോഗസ്ഥർക്കെതിരെ ടിഎംസി സർക്കാർ കേസെടുത്തിരുന്നു. ഐപിസി സെക്ഷൻ 441 (ക്രിമിനൽ അതിക്രമം), 379 (മോഷണം നടത്താനുള്ള ഉദ്ദേശ്യം), 354 (സ്ത്രീത്വത്തെ അപമാനിക്കുക) എന്നീ വകുപ്പുകളാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്.