ന്യൂഡൽഹി: ഫണ്ട് തിരിമറി കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാൻ ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ശ്രീനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2022 ലാണ് കേസിൽ ഇഡി ഫറൂഖ് അബ്ദുള്ളയെ പ്രതി ചേർത്തത്. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട തുക സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം പിൻവലിക്കപ്പെട്ടതായി അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഇതിൽ ഫറൂഖ് അബ്ദുള്ളയ്‌ക്ക് പങ്കുള്ളതായാണ് ഇഡിയുടെ കണ്ടെത്തൽ. തുടർന്നാണ് നിലവിൽ ശ്രീനഗറിൽ നിന്നുള്ള ലോക്‌സഭാംഗമായ ഫറൂഖിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.
2002 മുതൽ 2011 വരെ ഗ്രാന്റായി ബിസിസിഐ നൽകിയ തുകയിലാണ് തിരിമറി നടന്നിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. 43 കോടി രൂപ ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേൻ ഭാരവാഹികളുടേതുൾപ്പെടെയുള്ള അക്കൗണ്ടുകളിലേയ്‌ക്ക് മാറ്റിയ ശേഷം പിൻവലിക്കപ്പെട്ടു. കേസിൽ പ്രതിയായ അസൻ അഹമ്മദ് മിർസ എന്നയാളുടെ 7.25 കോടിരൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.