തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ചതിൽ കോൺഗ്രസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസിന്റെ നിലപാട് സ്വാഗതാർഹമാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷത്തിന്റെ സ്വാധീനമാണെന്നും ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന്റെ നിലപാട് ഇൻഡി മുന്നണിക്ക് നേട്ടമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിക്കുന്നതായി വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്. ഇത് സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താകുറിപ്പും ഇറക്കിയിരുന്നു. യുപിഎ അദ്ധ്യക്ഷ സോണിയ, രാജ്യസഭാ നേതാവ് അധീർ രജ്ജൻ ചൗധരി, ലോക്സഭാ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്കായിരുന്നു ക്ഷണം. തീരുമാനം എടുക്കാതെയിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ചുകൂട്ടി ചടങ്ങ് ബഹിഷ്കരക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്താൽ മുസ്ലീം വോട്ടുബാങ്ക് അകലുമെന്ന് കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങൾ എഐസിസിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ചില പിസിസികൾ നെഹ്റു കുടുംബത്തെ ധരിപ്പിച്ചു. ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രധാന കാരണമായി കണുന്നത് ഇതാണ്. അതേസമയം, ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്ന നിലപാടാണ് ഹിമാചൽപ്രദേശ്, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാന ഘടകങ്ങൾ സ്വീകരിച്ചിരിക്കുന്നത്.