കൊല്ലം: ചെന്നൈ-കൊല്ലം റെയിൽവേ ട്രാക്കിൽ ചെങ്കോട്ട-പുനലൂർ-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ട്രയൽ റൺ ആരംഭിച്ചു. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ ലക്‌നൗവിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ട്രയൽറൺ നടത്തിയത്.
ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയാൽ ആർഡിഎസ് ഉദ്യോഗസ്ഥർ ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിക്കും. പ്രാഥമിക ഘട്ടത്തിൽ 23 കോച്ചുകളുള്ള ട്രെയിൻ റേക്ക് ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തിയത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ റെയിൽവേ ട്രാക്കിലൂടെ 14 കോച്ചുകളുള്ള ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.
ഇതിനാൽ തന്നെ സാങ്കേതിക വിഭാഗത്തിന്റെ പരിശോധനയ്‌ക്ക് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കോച്ചുകളുടെ അനുമതി. റെയിൽവേ സുരക്ഷാ കമ്മീഷണർ അനുവദിച്ചിരുന്ന 30 കിലോമീറ്റർ വേഗതയിലാണ് പരീക്ഷണം നടത്തിയത്.