ന്യൂഡൽഹി: പാകിസ്താനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പാക്-അധീന കശ്മീർ സന്ദർശനത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ജനുവരി 10-നായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയറ്റ് പാക് അധീന കശ്മീരിലെ മിർപൂരിലേക്ക് പോവുകയും നിരവധി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തത്. മാരിയറ്റിന്റേത് അങ്ങേയറ്റം ഗൗരവതരമായ നീക്കമാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ബ്രിട്ടണെ അറിയിച്ചു.
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ ഒരു സമീപനവും യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും ഭാരതം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലെക്സ് എല്ലിസിനെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിക്കുകയും ചെയ്തു. ജമ്മുകശ്മീരിന്റെ ലഡാക്കിന്റെയും എല്ലാ പ്രദേശവും അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ജൂലൈയിലായിരുന്നു പാകിസ്താന്റെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി ജെയ്ൻ മാരിയേറ്റ് നിയമിതയായത്. പാകിസ്താനിൽ ചുമതലയേൽക്കുന്ന ആദ്യ വനിതാ ബ്രിട്ടീഷ് എൻവോയ് ആണ് അവർ.