തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ വെട്ടിലായി സിപിഎം. ബെംഗളൂരുവിൽ വീണ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ പാർട്ടി ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസമുപയോഗിച്ചാണ്. പാർട്ടിക്കുള്ളിൽ നിന്ന് പോലും മുമ്പ് ഇതേപറ്റി ചോദ്യങ്ങളുയർന്നപ്പോൾ കമ്പനിയുടെ അഡ്രസ് പരിശോധിക്കേണ്ട കാര്യമില്ലെന്നും ഇതിന്റെ രേഖകൾ എകെജി സെന്ററിൽ ഇല്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.
2014-ൽ വീണ കമ്പനി ആരംഭിക്കുന്ന സമയത്ത് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് താമസിച്ചിരുന്നത് എകെജി സെന്ററിനടുത്തുള്ള പാർട്ടി വക ഫ്ളാറ്റിലായിരുന്നു. പക്ഷേ ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്യാൻ ഫ്‌ളാറ്റിന്റെ വിലാസത്തിന് പകരമായാണ് വീണ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചത്. എന്നാൽ നോമിനിയായി വച്ച അമ്മ കമലയുടെ വിലാസം കണ്ണൂരിലെ വീടിന്റേതായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലേറിയതിന് ശേഷമാണ് എക്‌സാലോജിക് കേരളത്തിൽ കൂടുതൽ കരാറുകൾ നേടുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയാണെങ്കിലും കമ്പനി തയ്യാറാക്കിയ സോഫ്റ്റ്‌വെയറുകളെ കുറിച്ചോ ഇടപാടുകാരെക്കുറിച്ചുള്ള ചോദ്യങ്ങൾക്കോ കൃത്യമായ മറുപടി നൽകാൻ കമ്പനിക്കോ പാർട്ടിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്തേക്ക് ഐടി കമ്പനികളുടെ നിക്ഷേപം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് ഐടി വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ മകൾ മറ്റൊരു സംസ്ഥാനത്ത് എക്‌സാലോജിക്കെന്ന ഐടി കമ്പനി നടത്തുന്നത്. ഇതിലെ ശരികേടും ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിക്കുന്നുണ്ട്.
എക്‌സാലോജിക്കിന്റെ ഇടപാടുകൾ അന്വേഷിക്കാനുള്ള കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ തീരുമാനം ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തില്ല. മാദ്ധ്യമങ്ങൾക്ക് മറുപടി കൊടുക്കാതെ വീണയുടെ ഭർത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഒഴിഞ്ഞുമാറി. അന്വേഷണത്തിന് പ്രധാന്യം നൽകി പൊതുമദ്ധ്യത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.