മലപ്പുറം: കോട്ടയ്ക്കലിൽ എടരിക്കോട് അമ്പലവട്ടത്തെ നാരായണൻ വൈദ്യരുടെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ. ക്രിസ്തുമസ് ദിനത്തിൽ വീട് കുത്തിത്തുറന്ന് 34 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിലാണ് തൊണ്ടിമുതൽ വിൽപ്പന നടത്തിയ സ്ത്രീയെ പിടികൂടിയത്.
സംഭവത്തിൽ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിനി വള്ളിയെയാണ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവും മുഖ്യപ്രതിയുമായ പാലക്കാട് പറളി സ്വദേശി രമേശ് എന്ന ഉടുമ്പ് രമേശ് , വാഴക്കാട് ആനന്ദയൂർ സ്വദേശി മുഹമ്മദ് റിഷാദ്, പുളിക്കൽ സ്വദേശി ഹംസ എന്നിവരെ നേരത്തെ തന്നെ പിടികൂടിയിരുന്നു. കവർച്ച നടത്തിയ ഭൂരിഭാഗം സ്വർണവും കർണാടക, വയനാട് എന്നിവിടങ്ങളിൽ നിന്നായി കണ്ടെടുത്തു.