സോൾ: ദക്ഷിണ കൊറിയയെ മറ്റൊരു രാജ്യമായി കണക്കാക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഭരണാഘടനാ ഭേദഗതിക്ക് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആഹ്വാനം ചെയ്തതായി റിപ്പോർട്ട്. ഉത്തരകൊറിയ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ യുദ്ധം ഒഴിവാക്കാനാകില്ലെന്നും സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ കിം ജോങ് ഉൻ പറഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ കൊറിയയുമായി ഒരു കൂടിച്ചേരലോ, സൗഹൃദപരമായ മുന്നോട്ട് പോക്കോ സാധ്യമല്ലെന്ന അന്തിമ തീരുമാനമാണ് കിം എടുത്തതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ” ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ അത് ഒഴിവാക്കാനും ഇപ്പോൾ ഉദ്ദേശിക്കുന്നില്ല” കിമ്മിനെ ഉദ്ധരിച്ച് കൊറിയൻ മാദ്ധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഇന്റർ-കൊറിയൻ ടൂറിസം കൈകാര്യം ചെയ്യുന്ന മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും തീരുമാനമായിട്ടുണ്ട്.
അടുത്തിടെ ദക്ഷിണ കൊറിയയുടെ ചില ദ്വീപുകളിലേക്ക് ഉത്തരകൊറിയ മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണത്തിന് തിരിച്ചടി നൽകിയതായി ദക്ഷിണ കൊറിയ പിന്നീട് വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ദക്ഷിണ കൊറിയ പുറത്ത് വിട്ടിരുന്നു. കൊറിയൻ അതിർത്തിയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്നും 1950ൽ ഉണ്ടായതിനേക്കാൾ ഗുരുതരമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പറയുന്നു.