ചെന്നൈ: മാനനഷ്ടകേസിൽ യൂട്യൂബർ ജോ മൈക്കൽ പ്രവീണിന് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്‌സര റെഡ്ഡി ഫയൽ ചെയ്ത ഹർജിയിലാണ് സുപ്രധാന ഉത്തരവ്.
അപ്‌സര റെഡ്ഡിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ച ജോ മൈക്കൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹരജിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി വീഡിയോകൾ യുട്യൂബർ സ്വന്തം ചാനലിൽ അപ് ലോഡ് ചെയ്തതായും കോടതി നീരീക്ഷിച്ചു.
2017ൽ പ്രൊവോഗ് മാഗസിന്റെ എഡിറ്ററായിരിക്കെ പ്രവീണുമായി സഹകരിക്കാൻ വിസമ്മതിച്ചതിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഹർജിക്കാരിയുടെ ലിംഗമാറ്റത്തെ പരിഹസിക്കുന്ന 10 യൂട്യൂബ് വീഡിയോകളെങ്കിലും ചാനലിൽ ഉണ്ടെന്ന് അപ്‌സര റെഡ്ഡി നൽകിയ പരാതിയിൽ പറയുന്നു. നെഗറ്റീവ് പ്രചാരണത്തെ തുടർന്ന് ക്ഷണിക്കപ്പെട്ട പരിപാടികൾ റദ്ദാക്കിയെന്നും മാനസിക സമ്മർദ്ദം അനുഭവിച്ചെന്നും ചൂണ്ടിക്കാട്ടി 1.25 കോടി രൂപ നൽകണമെന്നായിരുന്നു അപ്‌സര റെഡ്ഡി ഹരജിയിൽ ആവശ്യപ്പെട്ടത്.
അഭിപ്രായ സ്വാതന്ത്ര്യം ഒരു അവകാശമാണെങ്കിലും, അത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഒരു വ്യക്തിക്ക് യൂട്യൂബിൽ പോസ്റ്റുചെയ്യാൻ അവകാശം ഉണ്ടെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറാൻ അവകാശമില്ല. പല യൂട്യൂബ് വീഡിയോകളിലെ തമ്പ്‌നൈലുകളും യാഥാർത്ഥ്യമവുമായി ബന്ധമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.
ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ ഉൾപ്പെടെയുള്ള നിരവധി പേർ വിധിയെ അഭിനന്ദിച്ചു രംഗത്ത് വന്നു. ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവർക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ഖുശ്ബു പറഞ്ഞു.വിദ്വേഷ ഉള്ളടക്കം പ്രചരിപ്പിക്കുന്ന യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമുള്ള ശക്തമായ താക്കീതായാണ് കോടതി വിധി വിലയിരുത്തുന്നത്.