തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. പ്രധാനമന്ത്രി എത്തുന്നത് സംബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും തന്നെ ഭക്തരെ ബാധിച്ചില്ലെന്ന് ദർശനത്തിനെത്തിയവർ പറയുന്നു. യാതൊരു വിധ അസൗകര്യങ്ങളും ഇല്ലാതെ, നന്നായി ഭഗവാനെ തൊഴാൻ സാധിച്ചു, വിവാഹങ്ങളും കൃത്യ സമയത്ത് തന്നെ നടന്നു, ആളുകൾ സൃഷ്ടിച്ചെടുത്ത ആശങ്ക മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നതെന്നും ഗുരുവായൂരിലെത്തിയവർ പറയുന്നു. മോദിജിയെ കാണാൻ കഴിഞ്ഞില്ലെന്നത് മാത്രമാണ് സങ്കടമെന്നും ഭക്തർ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നതിനാൽ വിവാഹങ്ങളെല്ലാം തന്നെ മാറ്റിവച്ചുവെന്ന തരത്തിലുള്ള കുപ്രചരണങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ അത്തരത്തിൽ യാതൊരു വിധ നിയന്ത്രണങ്ങളോ ക്രമീകരണങ്ങളോ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഭക്തർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹങ്ങൾ മാറ്റിവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരാളോടും വിവാഹം മാറ്റിവയ്ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.