ജയ്പൂർ: ജൽ ജീവൻ മിഷൻ കുംഭക്കോണ കേസിൽ രാജസ്ഥാനിലെ എട്ട് ഇടങ്ങളിൽ ഇഡി റെയ്ഡ്. രാജസ്ഥാനിലെ ജയ്പൂർ, ബൻസ്വര ജില്ലകളിലെ എട്ട് ഇടങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്തെ മുൻ മന്ത്രി മഹേഷ് ജോഷി, പിഎച്ച്ഇഡി ഉദ്യോഗസ്ഥർ, പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്.
വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും ഉപയോഗിച്ച് അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കണക്കിൽ പെടാത്ത 39 ലക്ഷം രൂപ, സ്വത്ത് വിവരങ്ങൾ, ഡിജിറ്റൽ തെളിവുകൾ, മൊബൈലുകൾ എന്നിവ ഇഡി പരിശോധനയിൽ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് 11.42 കോടി രൂപയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ടെൻഡറുകൾ നേടിയെടുക്കുന്നതിൽ അഴിമതി നടത്തിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികളിൽ ക്രമക്കേട് നടത്തിയും അഴിമതി നടത്തിയുമാണ് ഉദ്യോഗസ്ഥർ സ്വത്തുക്കൾ സമ്പാദിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം കൂടുതൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.