തിരുവനന്തപുരം: തട്ടുകടക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം നേമത്താണ് സംഭവം. ശാന്തിവിള സ്വദേശി സെയ്ദലവിക്കാണ് കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെയ്ദലവിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കൊല്ലം സ്വദേശി റിയാസാണ് പ്രതി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പഴവർഗങ്ങൾ വിൽക്കുന്ന തട്ടുകടക്കാരാണ് സെയ്ദലവിയും റിയാസും. കഴിഞ്ഞ ദിവസം രാത്രി കടയ്‌ക്ക് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന സെയ്ദലവിയെ കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. അന്വേഷണ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി റിയാസ് ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീട്ടിൽ നിന്നും പിടികൂടി. സെയ്ദലവിയുടെ കഴുത്തിനും തലയ്‌ക്കും കൈക്കുമാണ് കുത്തേറ്റിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമാണ്.