കാബൂൾ: പുസ്തകങ്ങൾക്ക് മേൽ പിടിമുറുക്കി താലിബാൻ. അഫ്ഗാനിലെ താലിബാൻ ഭരണകൂടം നിരോധിത പുസ്തകങ്ങളുടെ പട്ടികയുമായിപുസ്തകശാലകളിൽ പരിശോധന നടത്തുകയാണെന്ന് അഫ്ഗാൻ മാദ്ധ്യമമായ ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. താലിബാൻ വിരുദ്ധരായ അഫ്ഗാൻ എഴുത്തുകാരുടെ കൃതികൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു
രാഷ്ട്രീയക്കാരനും ഗവേഷകനുമായ മുജീബ് റഹ്മാൻ റഹിമിയുടെ പബ്ലിഷിംഗ് ഹൗസും പുസ്തശാലയും താലിബാൻ സീൽ ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ കൃതികൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
ഇന്റർനെറ്റ് യുഗത്തിൽ പുസ്തകങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കില്ലെന്ന് താലിബാന് ഇനിയും മനസിലായിട്ടില്ലെന്ന് മുജീബ് റഹ്മാൻ റഹിമി ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു അഫ്ഗാനെ കുറിച്ച് നിരവധി പുസ്തങ്ങൾ രചിച്ച ഇദ്ദേഹം മുൻ പ്രസിഡന്റ് അബ്ദുള്ള അബ്ദുള്ളയുടെ വക്താവായിരുന്നു
കഴിഞ്ഞ ആഴ്ച രാജ്യത്തെ പ്രധാന ബുക്ക് ഹൗസുകളിൽ താലിബാൻ സേന പരിശോധന നടത്തുകയും ജീവനക്കാരെ ബലമായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു. മഖ്സൂദി പബ്ലിക്കേഷൻസ് മേധാവി നാസർ മഖ്സൂദിയെ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അഫ്ഗാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മറ്റു മതസ്ഥരുടെ പുസ്തകങ്ങൾ നീക്കം ചെയ്യാൻ അധികാരം പിടിച്ചെടുത്ത ഉടനെ താലിബാൻ ഉത്തരവിട്ടിരുന്നു. താലിബാൻ വന്നതിന് ശേഷം പുസ്തകങ്ങൾ വാങ്ങാൻ ആളില്ലെന്ന റിപ്പോർട്ട് മുൻപ് തന്നെ പുറത്ത് വന്നിരുന്നു.