തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. 602-ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ 11 മെസ്സുകളുടെ പ്രവർത്തനമാണ് നിർത്തിവപ്പിച്ചത്.
ഡിസംബർ മുതൽ ജനുവരി വരെ 1,597 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിട്ടുള്ളത്. ഹോസ്റ്റലുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കടുപ്പിച്ചത്. നൂറിൽ അധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു.
76 സ്‌ക്വാഡുകളാണ് പരിശോധനകളിൽ പ്രവർത്തിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്, വിവിധ പരിശീലന കേന്ദ്രങ്ങൾ എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീൻ, ഹോസ്റ്റൽ, മെസ്സ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൃത്യമായ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.