തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. റോഡുകളുടെയോ തുറമുഖ കേന്ദ്രങ്ങളുടെയോ മെട്രോയുടെയോ എന്ത് തന്നെയാണെങ്കിലും കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി മുൻതൂക്കം നൽകുന്നുണ്ട്. 1,15,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ കേരളത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി നൽകിയത്. പ്രധാനമന്ത്രി കേരളത്തിന് വലിയ പ്രധാന്യമാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ചൗഹാന്റെ വാക്കുകൾ.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് ചൗഹാൻ പറഞ്ഞു. എല്ലായിടുത്തുമുള്ള പോലെ കേരളത്തിലും ബൂത്ത് കേന്ദ്രീകരിച്ച് പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കാണുകയും അവരോട് സംവദിക്കുകയും ചെയ്യും ഇത് വഴി പാർട്ടി ശക്തമാക്കും.
ബിജെപി സമൂഹത്തിലെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും പ്രധാനമന്ത്രി തന്നെ ഇത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് നാല് ജാതികളെയൊള്ളു. പാവപ്പെട്ടവർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നീ ജാതികളാണതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ചൗഹാൻ കോട്ടയം തിരനക്കര ക്ഷേത്രത്തിലടക്കം ദർശനം നടത്തിയിരുന്നു.