അധിനിവേശ ശക്തികൾക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടത്തിന് ആയിരത്തഞ്ഞൂറ് വർഷത്തെ ചരിത്രമുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. വൈദേശിക ആക്രമണങ്ങളിൽ ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങൾ തകർന്നു. ആദ്യകാല വൈദേശിക ആക്രമണങ്ങളുടെ ലക്ഷ്യം രാജ്യം കൊള്ളയടിക്കുക എന്നതായിരുന്നെങ്കിൽ ഇസ്ലാം മതത്തിൽ നിന്നുള്ള രാജാക്കന്മാർ ഭാരത രാഷ്‌ട്രത്തിന്റെ സമ്പൂർണ നാശത്തിനായാണ് ആക്രമണങ്ങൾ നടത്തിയത്. അവർ രാജ്യത്തെ ആരാധനാലയങ്ങൾ നശിപ്പിക്കുകയും ഭാരതീയ സമൂഹത്തെ ദുർബലമാക്കുകയും ചെയ്തുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
ഭാരതീയ സമൂഹത്തെ ദുർബലമാക്കുക, ഈ രാജ്യത്തിന്റെ സംസ്കാരത്തെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യങ്ങളോടെ തന്നെയാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവും തകർത്തത്. അധിനിവേശക്കാരുടെ ഈ നയം കേവലം അയോദ്ധ്യയിലെ ഏതെങ്കിലും ക്ഷേത്രത്തിൽ മാത്രം ഒതുങ്ങിയതുമില്ല. ഭാരതത്തിലെ രാജാക്കന്മാർ ഒരു രാജ്യത്തെയും ആക്രമിക്കാൻ പോയിരുന്നില്ല. വൈദേശികർ വലിയ ആക്രമണങ്ങൾ നടത്തിയെങ്കിലും ഒരിക്കൽ പോലും നമ്മുടെ സമൂഹത്തിന്റെ വിശ്വാസവും പ്രതിബദ്ധതയും മനോവീര്യവും തകർന്നില്ല. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ഭൂമി തിരികെ പിടിച്ച് അയോദ്ധ്യയിൽ ക്ഷേത്രം പണിതീർക്കാൻ അവർ ശ്രമിച്ചത്.
രാമക്ഷേത്രത്തിന് വേണ്ടി നിരവധി യുദ്ധങ്ങളും സമരങ്ങളും ത്യാഗങ്ങളും നടന്നു. രാമജന്മഭൂമി എന്ന വിഷയം ഹിന്ദുക്കളുടെ മനസിൽ വളരെ ആഴത്തിൽ ആഴ്ന്നിറങ്ങി. ഇന്ന് അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുമ്പോൾ അത് ദേശീയ അഭിമാനത്തിന്റെ പുനരുജ്ജീവനത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ജനങ്ങളുടെ ക്ഷേമവും ഐക്യവും സമാധാനവും പുരോഗതിയും അടയാളപ്പെടുത്തുന്ന ഒരു പുതിയ ഭാരതവർഷത്തിന്റെ പുനർനിർമ്മാണത്തിനുള്ള പ്രചാരണത്തിന്റെ തുടക്കം കൂടിയായിരിക്കണം രാമ ജന്മഭൂമിയിലെ രാംലാലയുടെ പ്രാണപ്രതിഷ്ഠ. എല്ലാ സംഘർഷവും വിദ്വേഷവും ഇതോടുകൂടി അവസാനിക്കണം- മോഹൻ ഭാഗവത് പറഞ്ഞു.