ലക്നൗ: ബാലരാമനെ സ്വീകരിക്കാൻ ഭാരതത്തിന്റെ ഹിന്ദി ഹൃദയഭൂമി ഒരുങ്ങി കഴിഞ്ഞു. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം.
പവിത്രമായ പ്രാണ പ്രതിഷ്ഠ സമയത്ത് രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകൾ തുറന്ന് അഞ്ജനമെഴുതും. തുടർന്ന് വിഗ്രഹത്തെ കണ്ണാടി കാണിക്കും. അതായത്, ഭഗവാൻ തന്നെ ആദ്യം ഭഗവാനെ കാണും. ഈ സമയം ക്ഷേത്രത്തിൽ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളിൽ പുഷ്പവൃഷ്ടി നടത്തും. 30-ഓളം വരുന്ന കലാകാരന്മാർ വിവിധ വാദ്യോപകരണങ്ങൾ വായിക്കും. ചടങ്ങിൽ സംബന്ധിക്കാനെത്തുന്നവർക്ക് പ്രത്യേക മണി നൽകും അവയും ഈ സമയം മുഴക്കും.
ഇന്ന് രാവിലെ പത്ത് മണി മുതൽ ഉച്ചയ്‌ക്ക് 12 മണിവരെയാണ് സംഗീത വിരുന്ന്. ഡൽഹിയിലെ സംഗീത നാടക അക്കാദമിക്ക് കീഴിൽ പ്രശസ്ത സംഗീതജ്ഞൻ യതീന്ദ്ര മിശ്രയാകും സംഗീത പരിപാടികൾ നിയന്ത്രിക്കുക. ആന്ധ്രയിൽ നിന്നുള്ള ഘടവും കർണ്ണാടകയിൽ നിന്നുള്ള വീണയും രണ്ട് മണിക്കൂറോളം വായിക്കും.
ഇതിനൊപ്പം നാഗസ്വരവും തകിലും മൃദംഗവും കലാകാരൻമാർ വായിക്കും. ഡൽഹിയിൽ നിന്ന് ഷഹനായ്, രാജസ്ഥാനിൽ നിന്ന് രാവൺഹത്ഥ, ഝാർഖണ്ഡിൽ നിന്ന് സിത്താർ, ബംഗാളിൽ നിന്ന് ശ്രീഘോൽ, സരോദ്, ഗുജറാത്തിൽ നിന്ന് സന്തൂർ തുടങ്ങി രാജ്യത്തിന്റെ വൈവിധ്യം പ്രകടിപ്പിക്കുന്ന നിരവധി സംഗീതോപകരണങ്ങളുടെ താളമേളങ്ങൾ അയോദ്ധ്യാപുരിയിൽ മുഴങ്ങും.