തിരുവനന്തപുരം: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വഴുതക്കാട് രമാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷേത്രത്തിലെ ദീപാരാധനയിൽ തൊഴുകൈകളോടെയാണ് അദ്ദേഹം പങ്കെടുത്തത്. പ്രാണപ്രതിഷ്ഠ അഭിമാനത്തിന്റെ ധന്യമുഹൂര്‍ത്തമെന്നാണ് ഗവർണർ പ്രതികരിച്ചത്. ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ് അയോദ്ധ്യയെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർക്കൊപ്പം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, അഖില ഭാരതീയ ധർമ്മ ജാഗരൺ സംയോജ് അനിൽ കാന്ത് ,ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ ,ആർഎസ്എസ് മുതിർന്ന പ്രചാരകന്മാരായ എസ് സേതുമാധവൻ, എ.ജയകുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു കുട്ടൻ, ആർഎസ്എസ് പ്രാന്ത സമ്പർക്ക പ്രമുഖ് എം ജയകുമാർ, സംവിധായകൻ വിനു കരിയത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ആഘോഷപരിപാടികൾ നടന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീ കാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.