ന്യൂഡൽഹി: ബംഗാളിലെ ഇൻഡി മുന്നണിയിലെ തകർച്ചയിൽ പരിഹാസവുമായി ബിജെപി. അവർ കെട്ടിയ കൊട്ടാരം ദിനവും അവർതന്നെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. അവർ ഡൽഹിയിൽ സൗഹൃദത്തിലാകും, എന്നാൽ ബംഗാളിൽ പോയി തമ്മിലടിക്കും. ശരിക്കും അവർ ആശയക്കുഴപ്പത്തിലാണെന്നും ഷെഹ്‌സാദ് പരിഹസിച്ചു.
അവർ ഡൽഹിയിലെത്തി സൗഹാർദ്ദത്തിലാകുന്നു. എന്നാൽ ബംഗാളിൽ എത്തി തമ്മിലടിക്കുകയാണ്. ഇത്തരമുള്ള തമ്മിലടി സഖ്യമുള്ള എല്ലായിടത്തും കാണാൻ സാധിക്കുന്നുണ്ട്. അഞ്ച് യോഗങ്ങൾ കഴഞ്ഞിട്ടും പൊതുവായൊരു അജണ്ടയോ പതാകയോ നേതാവോ ആദർശമോ ആ മുന്നണിക്കില്ല എന്നുള്ളത് ചൂണ്ടിക്കാട്ടേണ്ട കാര്യമാണ്. അഴിമതി മുഖമുദ്രയാക്കിയ കുടുംബങ്ങളിലുള്ളവർ ചേർന്നുണ്ടാക്കിയ മുന്നണിയാണത്. ദീർഘവീക്ഷണമുള്ള, ലക്ഷ്യമുള്ള പ്രവർത്തനം ആരാണ് കാഴ്ചവക്കുന്നതെന്ന് ജനങ്ങൾക്കറിയാം. ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
ബംഗാളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചത് ഇൻഡി മുന്നണിയിൽ വൻ വിള്ളലാണ് വീഴ്‌ത്തിയിരിക്കുന്നത്. തങ്ങളുടെ സംസ്ഥാനത്തിലൂടെ ഒരു യാത്ര നടത്തുമ്പോൾ അതിലേക്ക് ക്ഷണിക്കാനോ ആ വിവരം അറിയിക്കുവാനോ കോൺഗ്രസ് തയാറായില്ലായെന്നാണ് മമത മുന്നണി ബന്ധം ബംഗാളിൽ അവസാനിപ്പിക്കുന്നതിന് വ്യക്തമാക്കിയിരിക്കുന്ന കാരണം. എല്ലാ വിഷയവും ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.
മുന്നണി രൂപീകരിച്ച ആദ്യഘട്ടത്തിൽ തന്നെ ബംഗാളിൽ ഇരുപാർട്ടികളും വാദപ്രതിവാദങ്ങളുമായി രംഗത്തുവന്നിരുന്നു. ബംഗാളിലെ തൃണമൂൽ അക്രമത്തിൽ കോൺഗ്രസ് സംസ്ഥാന ഘടകം പലതവണ മമതയെ വിമർശിച്ചിരുന്നു.