വിവാഹ തീയതി മനഃപ്പൂർവ്വമാണ് മാറ്റി പറഞ്ഞതെന്ന് നടി സ്വാസികയും ഭർത്താവ് പ്രേം ജേക്കബും. എല്ലാവർക്കും ഒരു സർപ്രൈസ് തരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും നവദമ്പതിമാർ പറഞ്ഞു. വിവാഹ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കെയാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. വിവാഹം ജനുവരി 26 ന് നടക്കും എന്നായിരുന്നു സ്വാസിക അഭിമുഖങ്ങളിലും മറ്റും പറഞ്ഞിരുന്നത്.
‘വിവാഹം വളരെ ലളിതമായി നടത്താനായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ കുടുംബാംഗങ്ങൾക്കും ആഘോഷങ്ങളോട് താൽപര്യമില്ല. ഏറ്റവും വേണ്ടപ്പെട്ട നൂറോളം പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. അതുകൊണ്ടാണ് വിവാഹ തീയതി മറച്ചുവെച്ചത്.
ഇനിമുതൽ ഞങ്ങളുടെ യാത്രകളും അഭിനയവുമെല്ലാം ഒരുമിച്ചായിരിക്കും. ഒരു സീരിയലിൽ മാത്രമാണ് ഞങ്ങൾ ഒരുമിച്ചഭിനയിച്ചത്. വിവാഹ ശേഷം ഒരുമിച്ച് കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നായിരുന്നു സ്വാസികയുടെ വാക്കുകൾ.
നടനും മോഡലുമായ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം കഴിച്ചത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഒടുവിൽ ഞങ്ങൾ ഒരുമിച്ചു’ എന്ന കുറിപ്പോടെയാണ് സ്വാസിക ചിതങ്ങൾ പങ്കുവച്ചത്.
ഇരുവർക്കും ആശംസകളുമായി പ്രിയതാരങ്ങളുമെത്തി. സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേതാ മേനോൻ, ഇടവേള ബാബു രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 27 ന് കൊച്ചിയിൽ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.