വാഷിംഗ്ടൺ: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാതെ യെമനിലെ ഹൂതി വിമതർ. കപ്പലുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് മിസൈലുകൾ തകർത്തതായും മറ്റൊന്ന് ലക്ഷ്യം കാണാതെ പോയതായും വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നർ ഷിപ്പായ എംവി മെഴ്സ്‌ക് ഡിട്രോയിറ്റിന് നേരെയാണ് മിസൈലുകൾ തൊടുത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആക്രമണം നേരിട്ട രണ്ടാമത്തെ കപ്പലിനെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
തെക്കൻ ചെങ്കടൽ വഴി പോയ വ്യാപാര കപ്പലുകൾക്ക് നേരെയാണ് ഹൂതി വിമതർ മൂന്ന് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ” ഇനിയും ആക്രമണം തുടരാനാണ് ഹൂതികളുടെ ലക്ഷ്യമെന്നാണ് ഇതിൽ നിന്ന് മനസിലാക്കുന്നത്. അതിനെ അടിവരയിടുന്നതാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ നീക്കം. അതിന്റെ അർത്ഥം ഇതുവഴി പോകുന്ന വ്യാപാര കപ്പലുകൾ സുരക്ഷിതമാക്കാൻ ഇനിയും പലതും ഞങ്ങൾ ചെയ്യേണ്ടതുണ്ട് എന്നാണ്” കിർബി പറയുന്നു.
മുന്നറിയിപ്പുകൾ അവഗണിച്ചും ഹൂതി വിമതർ ആക്രമണം തുടർന്നതിന് പിന്നാലെ അമേരിക്കയും ബ്രിട്ടണും സംയുക്തമായി ഇവരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതി വിമതരുടെ ആയുധ സംഭരണശാലകൾ ഉൾപ്പെടെ സംയുക്ത ആക്രമണം വഴി തകർത്തിരുന്നു. സൈനിക നടപടികൾക്ക് പുറമെ നയതന്ത്രപരമായും സാമ്പത്തികമായ സമ്മർദ്ദം ചെലുത്താനും അമേരിക്ക ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.