ന്യൂഡൽഹി: ബിഹാറിലെ ജനനായകൻ കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന പുരസ്കാരം നൽകാനുള്ള തീരുമാനം ദശലക്ഷക്കണക്കിന് പിന്നാക്ക വിഭാഗക്കാർക്ക് അഭിമാനമേകുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പല പ്രധാനമന്ത്രിമാരും രാജ്യം ഭരിച്ചെങ്കിലും ഠാക്കൂറിന് ഭാരതരതന നൽകണമെന്ന് ആരും ചിന്തിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് അതിനായി ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ബിഹാർ ജനനായകൻ കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന പ്രഖ്യാപിച്ചതിലൂടെ പിന്നാക്ക സമുദായങ്ങളിലുള്ള ദശലക്ഷക്കണക്കിന് ജനങ്ങളെയാണ് പ്രധാനമന്ത്രി മുൻനിരയിൽ എത്തിക്കാൻ ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗക്കാർക്കായി അദ്ദേഹം നിസ്വാർത്ഥസേവനങ്ങളാണ് നൽകുന്നത്. ഈ പ്രഖ്യാപനത്തിലൂടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും അവരുടെ നിസ്വാർത്ഥ സേവനങ്ങൾക്കും പ്രധാനമന്ത്രി കരുത്ത് പകരുന്നു”- അമിത് ഷാ അറിയിച്ചു.
അന്തരിച്ച ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായിട്ടാണ് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചത്. 1970 ഡിസംബർ മുതൽ 1971 ജൂൺ വരെയും പിന്നീട് 1977 ജൂൺ മുതൽ 1979 ഏപ്രിൽ വരെയുമായി രണ്ട് തവണ ബിഹാർ മുഖ്യമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.