ഇടുക്കി: ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തിനായുള്ള എൻഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടർ നിരസിച്ചു. ഗാർഹികേതര ആവശ്യത്തിനാണ് നാല് നില കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയാണ് കളക്ടർ അപേക്ഷ നിരസിച്ചത്. കോടതി നിർദ്ദേശ പ്രകാരമാണ് സിപിഎം എൻഒസിയ്‌ക്ക് അപേക്ഷിച്ചത്. പട്ടയമില്ലാത്ത 12 ചതുരശ്ര മീറ്റർ ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചതെന്നും 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് ഭൂമിയിലുള്ളതെന്നും ഇത് ഏറ്റെടുക്കാനും കളക്ടർ നിർദ്ദേശം നൽകി.
സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസിന്റെ പേരിൽ ശാന്തൻപാറയിലുള്ള എട്ട് സെന്റ് സ്ഥലത്താണ് ഓഫീസ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണത്തിന് എൻഒസിയില്ലെന്ന കാരണത്താൽ റവന്യൂ വകുപ്പും പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്ന് ഹൈക്കോടതിയും നിർമ്മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നൽകി. സിപിഎം നേതാവ് വി എൻ മോഹനൻ കേസിൽ കക്ഷി ചേർന്നതോടെ കെട്ടിടത്തിന്റെ പണികൾ പുനരാരംഭിക്കുന്നതിനായി എൻഒസിയ്‌ക്ക് അപേക്ഷ സമർപ്പിക്കാനും പരിശോധനകൾ നടത്തി തീരുമാനം എടുക്കാനും കളക്ടറോട് കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതേതുടർന്ന് കെട്ടിടം നിൽക്കുന്ന സ്ഥലം സർവ്വേ വിഭാഗം അളന്നു. ഇതിലാണ് കെട്ടിടം നിർമ്മിച്ചതിൽ പന്ത്രണ്ട് ചതുരശ്ര മീറ്റർ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കണ്ടെത്തിയത്.
കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസിന്റെയും 1957 ലെ ഭൂസംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും ഉത്തരവിലുണ്ട്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് ഭൂ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാനും കളക്ടർ ഉടുമ്പൻചോല തഹസിൽദാർക്ക് നിർദ്ദേശം നൽകി.