ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ദിനം പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 246 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ആദ്യ ദിവസം പിരിയുമ്പോൾ ഇന്ത്യ 23 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസാണ് നേടിയത്. 76 റൺസുമായി യശസ്വി ജയ്സ്വാളും 14 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
24 റൺസെടുത്ത നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജാക്ക് ലീച്ചാണ് രോഹിത്തിന്റെ വിക്കറ്റ് നേടിയത്. ഓപ്പണറായി ഇറങ്ങിയ യുവതാരം യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 246 റൺസിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകർത്തത് മൂന്ന് വിക്കറ്റ് വീതമെടുത്ത രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ചേർന്നാണ്. മുഹമ്മദ് സിറാജും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. 70 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ.
സാക് ക്രൗളി(20), ബെൻ ഡക്കറ്റ്(35), ജോ റൂട്ട് (29), ജോണി ബെയർസ്റ്റോ(37), രഹൻ അഹമ്മദ്(13), ടോം ഹാർട്ട്ലീ(23), മാർക്ക് വുഡ്(11) ഒലി പോപ്പ് (1), ബെൻ ഫോക്സ് എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റ് താരങ്ങൾ. ബെൻ സ്റ്റോക്സിന്റെ വിക്കറ്റെടുത്ത് ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.















