മലപ്പുറം: മാതാപിതാക്കൾക്കൊപ്പം ട്രെയിൻ യാത്രക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബോധരഹിതനായ നാല് വയസുകാരനെ രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ. ട്രെയിനിലെ മറ്റ് യാത്രക്കാരുടെയും ആർപിഎഫ് ഉദ്യോഗസ്ഥന്റെയും സമയോചിത ഇടപെടലിലൂടെയാണ് കുട്ടിയുടെ ജീവൻ തിരികെ ലഭിച്ചത്. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ സഹയാത്രികൻ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
ഇതോടെ ട്രെയിൻ നിർത്തി ആർപിഎഫ് ഉദ്യോഗസ്ഥർ വിവരം തിരക്കി. കുട്ടിയുമായി ട്രാക്കിൽ ഇറങ്ങിയ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി ഉടൻ തന്നെ ആർപിഎഫ് ഉദ്യോഗസ്ഥനായ കോൺസ്റ്റബിൾ ഒപി ബാബു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മലപ്പുറം സ്വദേശി ജംഷീറിന്റെ മകൻ ഷാസിൽ മുഹമ്മദിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കണ്ണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. ജംഷീറും കുടുംബവും കോയമ്പത്തൂരുള്ള കണ്ണാശുപത്രിയിൽ പോയി പരപ്പനങ്ങാടിയിലേക്ക് തിരികെ വരികയായിരുന്നു. ട്രാക്കിൽ നിന്നും കുട്ടിയെ എടുത്ത് വെളിയിലെത്തിയ ഉദ്യോഗസ്ഥൻ ഓട്ടോയിൽ കയറിയ ശേഷം പ്രഥമ ശുശ്രൂഷ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.