ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് ബന്ധം ഊട്ടിയുറപ്പിക്കുന്ന നീക്കവുമായി ഭാരതം. ഫ്രാൻസിൽ നിന്നുള്ള 4 പേർക്കാണ് ഈ വർഷം പത്മാപുരസ്‌കാരം സമ്മാനിക്കുന്നത്. ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളാണ് പത്മാ പുരസ്കാരങ്ങൾ. ഷാർലറ്റ് ചോപിൻ , കിരൺ വ്യാസ്, പിയറി സിൽവെയ്ൻ ഫിലിയോസാറ്റ്, ഫ്രെഡ് നെഗ്രിറ്റ് എന്നിവർക്കാണ് പത്മാപുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
ഫ്രഞ്ച് യോഗാദ്ധ്യാപികയാണ് ഷാർലറ്റ് ചോപിൻ എന്ന 100 വയസുകാരി. തപോവൻ ആയുർവേദ, യോഗാ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാണ് ഇന്ത്യൻ വംശജനാണ് കിരൺ വ്യാസ്. ഭാഷാ പണ്ഡിതനും സംസ്കൃത പഠന ഗവേഷകനുമാണ് പിയറി സിൽവെയ്ൻ ഫിലിയോസാറ്റ്, ഭാഷാദ്ധ്യപകനാണ് ഫ്രെഡ് നെഗ്രിറ്റ്. ഇന്ത്യൻ സംസ്കാരത്തെ ജീവിതത്തിൽ പകർത്തുന്ന ഇവർക്ക് പത്മശ്രീയാണ് സമ്മാനിക്കുന്നത്.
റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് രാജ്യം പത്മാപുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. വിദ്യാഭ്യാസ- സാമൂഹിക സാംസ്കാരിക മേഖലകളിലെ വ്യക്തികളുടെ സംഭാവനയെ ആദരിക്കുന്നതിനാണ് പുരസ്കാരം സമ്മാനിക്കുന്നത്.