ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ശൈലിയിൽ പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തെ സംബന്ധിച്ച് നിരവധി വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തെ പുകഴ്‌ത്തിയും ഇകഴ്‌ത്തിയും നിരവധിപേരാണ് കുറിപ്പുകൾ പങ്കുവക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ.
അക്കിറ കുറസോവയുടെയും യൂറോപ്യന്‍ സിനിമകളുടെയും അംശങ്ങൾ വാലിബനിൽ കാണാമെന്നാണ് സന്തോഷ് തുണ്ടിയിൽ പറയുന്നത്. വസ്ത്രാലങ്കാരത്തിലും സംവിധാനത്തിലും ക്യാമറയിലുമൊക്കെ വലിയ മികവാണ് ചിത്രം വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. കുഛ് കുഛ് ഹോത്താ ഹെ, കൃഷ്, റൗഡി റാത്തോഡ് അടക്കമുള്ള നിരവധി ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സന്തോഷ് തുണ്ടിയിൽ.
‘മലൈക്കോട്ടൈ വാലിബൻ ഒരു ഗംഭീര സിനിമതന്നെയായിരുന്നു. ദൃശ്യവിസ്മയങ്ങളുടെ ഒരു മേളം തന്നെ ചിത്രം ഒരുക്കി വച്ചിട്ടുണ്ട്. അക്കിറ കുറസോവയുടെയും റഷ്യന്‍, കിഴക്കന്‍ യൂറോപ്യന്‍ സിനിമകളുടെയും ഷോലെയുടെയുമൊക്കെ സാന്നിധ്യം ഇതിൽ യാദൃശ്ചികമായി വന്നതല്ല. നമ്മുടെ പരിചിത അനുഭവങ്ങളിലൂടെ നമ്മൾ ചിന്തിക്കുന്നതാണ്. സാധാരണയായി ലിജോയുടെ ചിത്രങ്ങൾ നമ്മെ കൂട്ടി കൊണ്ട് പോകുന്നത് അയാളുടേത് മാത്രമായ ഒരു ലോകത്തേക്കാണ്.
ചിത്രത്തിൽ മോഹൻലാലിന്റെ അഭിനയം കുറസോവ ചിത്രങ്ങളിലെ നടനായ തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുകയാണ്. ഇതിലൂടെ മലൈക്കോട്ടൈ വാലിബനെ പുതിയ ഉയരങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുകയാണ്. ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സിനിമാറ്റോഗ്രഫിയിലും പ്രൊഡക്ഷന്‍ ഡിസൈനിലും വസ്ത്രാലങ്കാരത്തിലും സംഗീതത്തിലും ചിത്രം വലിയ മികവ് പുലർത്തിയിട്ടുണ്ട്. ലോകവേദികളിൽ മലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തുന്ന സമാനതകളില്ലാത്ത ഒരു ചലച്ചിത്ര യാത്രയ്‌ക്കായി നമുക്കെല്ലാവർക്കും ഒരുങ്ങാം.’- സന്തോഷ് തുണ്ടിയിൽ കുറിച്ചു.















