പട്ന: നിതീഷ് കുമാർ വീണ്ടും കളംമാറ്റി ചവിട്ടിയതോടെ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുകയാണ് ഇൻഡി മുന്നണി. ഇതിനിടെ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച യോഗത്തിൽ നിന്നും മുങ്ങിയിരിക്കുകയാണ് ബിഹാറിലെ ഒമ്പത് കോൺഗ്രസ് എംഎൽഎമാർ. ആകെയുള്ള 19 കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമായിരുന്നു ന്യായ് യാത്രാ യോഗത്തിനെത്തിയത്. ബിഹാറിലെ പർണിയയിൽ സംഘടിപ്പിച്ച പാർട്ടി യോഗത്തിലേക്ക് എത്തേണ്ടിയിരുന്ന ഒമ്പത് പേർ ‘മിസ്സിംഗ്’ ആയതോടെ വീണ്ടും ആശങ്കയുടെ മുൾമുനയിലാണ് കോൺഗ്രസ്.
എന്നാൽ ഇതൊന്നും അത്രവലിയ കാര്യമല്ലെന്നും നിയമസഭാകക്ഷി യോഗമല്ലാത്തതിനാലാണ് എല്ലാ എംഎൽഎമാരും എത്താതിരുന്നതെന്നും കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പ്രതികരിച്ചു. ന്യായ് യാത്രയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുള്ള എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. അതുകൊണ്ട് വരാത്ത എംഎൽഎമാരെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്നും ഖാൻ പ്രതികരിച്ചു.
അതേസമയം ബിഹാറിൽ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞക്കൊരുങ്ങുകയാണ്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേൽക്കും. കൂടാതെ മറ്റ് എട്ട് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ അടക്കം പട്നയിലെത്തി ചേർന്നിരിക്കുകയാണ്. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് സൂചന.