ഛണ്ഡീഗഡ്: ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ് രിവാൾ. സംസ്ഥാനത്തെ 90 സീറ്റുകളിലും പാർട്ടി ഇൻഡി സഖ്യത്തിന്റെ ഭാഗമല്ലാതെ മത്സരിക്കുമെന്നും സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജിന്ദിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു കെജ് രിവാളിന്റെ പ്രഖ്യാപനം.
നിലവിലെ സർക്കാരിനെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ആപ്പിലാണ് ജനങ്ങൾക്ക് ഇനി പ്രതീക്ഷ. അതിനാൽ സംസ്ഥാനത്തെ 90 സീറ്റുകളിലും പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുടെ ഭാഗമായി മത്സരിക്കും. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തും. പഞ്ചാബിനെയും ഡൽഹിയെയും പോലെ മികച്ച സംഘടനാ സംവിധാനമാണ് ഹരിയാനയിൽ ആപ്പിനുള്ളത്. താൻ ഒരു ഹരിയാനക്കാരന്റെ മകനാണ്. കെജ് രിവാൾ പൊതുസമ്മേളനത്തിൽ പറഞ്ഞു.
നിതീഷ് കുമാർ മുന്നണിവിട്ട് എൻഡിഎയിൽ ചേർന്ന പശ്ചാത്തലത്തിലാണ് ആംആദ്മി പാർട്ടിയുടെ പുതിയ പ്രഖ്യാപനം. വലിയ പാർട്ടികളെല്ലാം സഖ്യത്തിൽ നിന്നും വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇൻഡി മുന്നണിയുടെ ഭാവിതന്നെ അവതാളത്തിലായിരിക്കുകയാണ്. നിലവിൽ കോൺഗ്രസുമായി ഭിന്നതയിലാണ് അഖിലേഷ് യാദവ്. കഴിഞ്ഞ തവണ നടന്ന ഓൺലൈൻ യോഗത്തിൽ അദ്ദേഹവും മമതയും പങ്കെടുത്തിരുന്നില്ല.
ഇൻഡി മുന്നണി കെട്ടിപ്പടുക്കാൻ നിർണായക നീക്കം നടത്തിയ നേതാവായിരുന്നു നിതീഷ് കുമാർ. പട്‌നയിൽ ആദ്യ വിശാലയോഗം വിളിച്ചതും നിതീഷായിരുന്നു. എന്നാൽ ആർജെഡിയുടെ അട്ടിമറി ശ്രമങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹം മുന്നണിവിട്ടത് വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാവിതന്നെ തുലാസിലാക്കിയിരിക്കുകയാണ്. പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആപ്പ് അറിയിച്ചുകഴിഞ്ഞു. ബംഗാളിൽ കോൺഗ്രസുമായും ഇടതുപക്ഷവുമായും സഖ്യത്തിനില്ലെന്ന് മമതയും വ്യക്തമാക്കിയിരിക്കുകയാണ്. അതിനാൽ മുന്നണി നിലനിർത്തിക്കൊണ്ടുപോകുക എന്നത് കോൺഗ്രസിന്റെ മാത്രം ബാദ്ധ്യതയായി മാറിയിരിക്കുകയാണ്.