കോഴിക്കോട്: റിപ്പബ്ലിക് ദിനത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തും. സ്വകാര്യ വാഹനം വാടകയ്‌ക്ക് എടുത്തത് നിയമലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. ഈ വിഷയത്തിൽ റിയാസ് കളക്ടറോടും പോലീസിനോടും വിശദീകരണം തേടിയിരുന്നു.
26-ന് നടന്ന റിപ്പബ്ലിക് ദിനപരേഡിൽ കരാറുകാരന്റെ ജീപ്പിലെത്തിയാണ് റിയാസ് അഭിവാദ്യം സ്വീകരിച്ചത്.കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രിയെത്തിയത്. കോഴിക്കോടുള്ള കമ്പനിയുടെ പേര് മറച്ചുവച്ച് വാഹനം ഉപയോഗിക്കുകയായിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ സാധാരണയായി പോലീസിന്റെ വാഹനത്തിലാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാകാൻ നോക്കിയതാണ് ഇപ്പോൾ വിമർശനത്തിന് വഴിവച്ചത്. മാവൂര്‍ സ്വദേശി വിപിന്‍ ദാസിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മന്ത്രി പരേഡിൽ ഉപയോഗിച്ചത്.