വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാന്റെ പിന്തുണയുള്ള തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് തങ്ങൾക്ക് അറിയാമെന്നും, കുറ്റവാളികളെ വെറുതെ വിടില്ലെന്ന് പ്രതിജ്ഞ എടുക്കുകയാണെന്നും ബൈഡൻ പറഞ്ഞു.
സിറിയയിലുള്ള തീവ്ര ഇറാൻ പക്ഷ തീവ്രവാദ സംഘടനകളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയതായും സമയോചിതമായി ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ബൈഡൻ പറയുന്നു. സിറിയയുടെ അതിർത്തി മേഖലയിലായി നചന്ന ആക്രമണത്തിൽ 25ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
ഇസ്രായേലിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിൽ എതിർപ്പ് അറിയിച്ചു കൊണ്ടാണ് തീവ്രവാദ സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നത്. ഇസ്ലാമിക് റെസിസ്റ്റൻസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഗാസയിൽ നിരപരാധികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അമേരിക്കൻ ഭരണകൂടം ഇതിലൂടെ മനസിലാക്കണമെന്നാണ് ഹമാസ് വക്താവ് സമി അബു സുഹ്രി ആക്രമണത്തെ കുറിച്ച് പറഞ്ഞത്.