ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് പൂർത്തിയായി. റെയ്‌സിന കുന്നിൽ സേനയുടെ വിവിധ ബാൻഡുകളാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് ഔദ്യോഗിക പരിസമാപ്തി കുറിക്കാനായി അണിനിരന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാഥിതിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, സുദേശ് ധൻകർ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. സൈന്യത്തിന്റെ വിവിധ ബാൻഡ് ഗ്രൂപ്പുകൾ വാദ്യമേളങ്ങൾ കൊണ്ട് വിരുന്ന് ഒരുക്കി.
ശംഖ് നാദത്തോടെയാണ് ചടങ്ങിന് തുടക്കമായത്. കര, വ്യോമ, നാവിക, സിആർപിഎഫ് ബാൻഡുകളുടെ 31 ഇന്ത്യൻ ഈണങ്ങളാണ് ബീറ്റിംഗ് റിട്രീറ്റിൽ റെയ്‌സിന കുന്നിൽ പ്രതിധ്വനിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൊട്ടിക്കലാശമായ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങിൽ വിജയ് ചൗക്ക് അക്ഷരാർഥത്തിൽ സംഗീതത്തിൽ അലിഞ്ഞ് ചേർന്നു. കര, വ്യോമ, നാവിക സേനകളും വിവിധ പൊലീസ് വിഭാഗങ്ങളും ബാൻഡുമായി അണിനിരപ്പോൾ ഹർഷാരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.
‘വീർ ഭാരത്’, ‘സംഗം ദുർ’, ‘ദേശോൻ കാ സർതാജ് ഭാരത്’, ‘ഭാഗീരഥി’, ‘അർജുന’ തുടങ്ങിയ ഈണങ്ങളും ബാൻഡുകൾ ആലപിച്ചു.’ടൈഗർ ഹിൽ’, ‘റിജോയ്സ് ഇൻ റെയ്സിന’, ‘സ്വദേശി’ എന്നീ ഈണങ്ങളാണ് വ്യോമസേന ബാൻഡ് വായിച്ചത്. ഇന്ത്യൻനേവിയുടെ ബാൻഡ് ‘ഐഎൻഎസ് വിക്രാന്ത്’ ‘മിഷൻ ചന്ദ്രയാൻ’, ‘ജയ് ഭാരതി’, ‘ഹം തയ്യാർ ഹേ’ ഉൾപ്പെടെയുള്ള ട്യൂണുകളാണ് അവതരിപ്പിച്ചത്. ഇന്ത്യൻ ആർമിയുടെ ബാൻഡ് ‘ഫൗലാദ് കാ ജിഗർ’, ‘അഗ്‌നിവീർ’, ‘കാർഗിൽ 1999’, ‘തഖത് വതൻ’ തുടങ്ങിയ ഈണങ്ങൾ അവതരിപ്പിച്ചു. ‘കദം കദം ബധയേ ജാ’, ‘ഏ മേരേ വതൻ കെ ലോഗോൻ’, ‘ഡ്രമ്മേഴ്സ് കോൾ’ എന്നീ ഗാനങ്ങൾ മാസ്ഡ് ബാൻഡുകളും വായിച്ചു. ‘സാരേ ജഹാം സെ അച്ഛാ’ മുഴങ്ങിയതോടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് കൊടിയിറങ്ങി.
ലഫ്റ്റനന്റ് കേണൽ വിമലർ ജോഷിയായിരുന്നു ചടങ്ങിലെ പ്രിൻസിപ്പിൽ കണ്ടക്ടർ. ആർമി ബാൻഡിനെ സുബേദാർ മേജർ മോത്തി ലാൽ, നാവിക സേന ബാൻഡിനെ എം.അന്തോണി രാജ്, വ്യോമസേന ബാൻഡിനെ വാറന്റ് ഓഫീസർ അശോക് കുമാർ എന്നിവർ നയിച്ചു. റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ അവസാന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. മൂന്ന് ദിവസത്തെ റിപ്പബ്ലിക് വാർഷിക ആഘോങ്ങൾക്ക് സമാപനം കുറിക്കുന്ന ചടങ്ങ് ജനുവരി 29നാണ് നടന്നുവരുന്നത്.