ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങി മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയെ കുറിച്ചും പുത്തൻ അവസരങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി സാങ്കേതിക വിദഗ്ധരെയും സ്റ്റാർട്ടപ്പുകളെയും അഭിസംബോധന ചെയ്യുന്നതിനായി ഫെബ്രുവരി 8,9 തീയതികളിലാകും നദെല്ലയുടെ ഭാരതത്തിലെത്തുക.
സാങ്കേതിക വിദ്യയിലൂടെ മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പ്രസിഡൻ്റ് പുനീത് ചന്ദോക് പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ സ്റ്റാർട്ടപ്പ് സംവിധാനമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഇന്ത്യൻ സാങ്കേതികവിദ്യയുടെ വളർച്ചയിൽ മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ യുഎസ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി ടെക് ഭീമന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. നദെല്ല, ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ , ആപ്പിൾ സിഇഒ ടിം കുക്ക് എന്നിവരുൾപ്പെടെ യുഎസിലെയും ഇന്ത്യയിലെയും പ്രമുഖ ടെക് എക്സിക്യൂട്ടീവുകളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.