ആലപ്പുഴ: കൊലപാതകത്തിന് ശേഷം മൂന്ന് മുസ്ലീം സ്ത്രീകൾ വന്ന് കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നതായി അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ. വിധി വന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതീകരിക്കവെയാണ് താനും കുടുംബവും കടന്നുപോയ സമ്മർദ്ദങ്ങളെ കുറിച്ച് ലിഷ വെളിപ്പെടുത്തിയത്.
‘കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച് തന്റെ ഓഫീസിലും വീട്ടിലും മൂന്ന് മുസ്ലീം സ്ത്രീകൾ വന്നു. സ്നേഹത്തിൽ പൊതിഞ്ഞ ഭീഷണിയുമായാണ് അവർ എത്തിയത്. ഇനി ഒന്നിനും പോകണ്ട, മോൾക്ക് രണ്ട് പെൺ കുഞ്ഞുങ്ങളാണ്. ആ പെൺകുഞ്ഞുങ്ങൾ എസ്ഡിപിഐക്കാരുടെ കയ്യിൽ പെടാതെ നോക്കിക്കോ എന്നാണ് അവർ ഭീഷണി മുഴക്കിയത്. ഒരു പ്രായമുള്ള ഉമ്മയായിരുന്നു അത്. രണ്ട് പേര് ഓഫീസിലും വീട്ടിലും ഒരു സ്ത്രീ നേരിട്ട് വീട്ടിലുമാണ് എത്തിയത്. മാർച്ചിൽ ചാർജ് ഷീറ്റ് കൊടുക്കുന്നതിനിടയിലായിരുന്നു ഇവർ ഭീഷണിയുമായി എത്തിയത്’. -ലിഷ പറഞ്ഞു.
രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്.
പ്രതികളെല്ലാവരും എസ്ഡിപിഐയുടെയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെയും അംഗങ്ങളാണ്. 2021 ഡിസംബർ 19-നായിരുന്നു ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്.
വളരെ നേരത്തെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, ഇരയുടെ വീട്ടിൽ അതിരാവിലെ അതിക്രമിച്ച് കയറി, നിരാലംബരമായ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും കൺമുന്നിൽ വച്ച്, പരിശീലനം ലഭിച്ച സംഘം അതിക്രൂരമായ രീതിയിൽ നടത്തിയ കൊലപാതകമാണെന്നും അതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു..