ആലപ്പുഴ: രൺജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സുരക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിക്കാണ് പോലീസ് സുരക്ഷയൊരുക്കിയത്. ക്വാർട്ടേഴ്സിൽ എസ്ഐ അടക്കം അഞ്ച് പോലീസുകാരുടെ കാവലുണ്ടാകും. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടർന്നാണ് തീരുമാനം.
ചരിത്രവിധിക്ക് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വൻ സൈബർ ആക്രമണത്തിനാണ് വനിതാ ജഡ്ജി ഇരയായത്. എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലായിരുന്നു അധിക്ഷേപ പോസ്റ്റുകൾ. ജഡ്ജിയുടെ ചിത്രം സഹിതമാണ് പോസ്റ്റുകൾ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് സുരക്ഷ ഏർപ്പെടുത്തിയത്.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര സെഷൻസ് കോടതി വിധിച്ചത്. ഇതിന് പിന്നാലെ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. 20 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കുക.