ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില കുറയും. നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 10 ശതനമാനമായി കുറച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇത് 15 ശതമാനമായിരുന്നു. ആഭ്യന്തര നിർമ്മാണത്തെ ഉത്തേജിപ്പിക്കാനും കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കും.
ആപ്പിൾ, ഷവോമി, വിവോ, ഓപ്പോ, സാംസംഗ് തുടങ്ങിയ കമ്പനികൾക്ക് ഇത് ഉപകാരപ്രദമാകുമെന്നത് തീർച്ച. ബാറ്ററി കവറുകൾ, ക്യാമറ ലെൻസുകൾ, ബാക്ക് കവറുകൾ, പ്ലാസ്റ്റിക് അല്ലെങ്കിൽ മെറ്റലിൽ നിർമിച്ച ഘടക വസ്തുക്കൾ, ജിഎസ്എം ആൻ്റിന, തുടങ്ങിയ ഭാഗങ്ങളുടെ ഇറക്കുമതി തീരുവയാണ് കുറച്ചത്. ജനുവരി 30 മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി ധനമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ഉത്പാദന ചെലവ് കുറയ്‌ക്കുന്നതിന് ഇത് സഹായിക്കും.
ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റിൽ പ്രീമിയം സെഗ്മെൻ്റിലെ ഫോണുകൾക്ക് ഉപയോഗിക്കുന്ന ഘടകങ്ങളുടെ 2.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു. ഇന്ത്യയുടെ വികസിച്ച് കൊണ്ടിരിക്കുന്ന സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ മുന്നേറ്റമാകും പുതിയ തീരുമാനം.