അഹമ്മദാബാദ്: ജ്ഞാൻവാപിയിൽ പൂജ നടത്തി ഹൈന്ദവ വിശ്വാസികൾ. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. തർക്കമന്ദിരത്തിന്റെ തെക്കുഭാഗത്തുള്ള നിലവറയിലാണ് ഹൈന്ദവ വിശ്വാസികൾ ആരാധന നടത്തിയത്. ഇന്നലെയാണ് മന്ദിരത്തിന്റെ മുദ്രവെച്ച നിലവറയിൽ ഹൈന്ദവ വിശ്വാസികൾക്ക് പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ഭക്തർ ക്ഷേ്ത്രത്തിൽ പൂജ നടത്തിയത്.
ഹിന്ദുപക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ക്ഷേത്രത്തിൽ ഹൈന്ദവ വിശ്വാസികൾ പൂജ നടത്തിയ കാര്യം അറിയിച്ചത്. കോടതി ഉത്തരവുകൾ പാലിച്ചാണ് ക്ഷേത്രത്തിൽ പൂജ നടന്നത്. ദിവസവും ക്ഷേത്രത്തിൽ ആരതികളും പൂജകളും നടക്കുമെന്നും വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം, പോലീസ് കമ്മീഷണർ അശോക് മുത്ത ജെയിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആരതി. ഇന്നലെ രാത്രി 9 മണിയോടെയാണ് ഉദ്യോഗസ്ഥർ മുദ്രവെച്ച നിലവറയ്‌ക്ക് സമീപത്തെത്തിയത്. തുടർന്ന് 11 മണിയോടെ നന്തിയ്‌ക്ക് സമീപമുള്ള ബാരിക്കേഡുകൾ മാറ്റി. രണ്ട് മണിയോടെ ഉദ്യോഗസ്ഥർ പുറത്തിറങ്ങി. ഇതിന് പിന്നാലെയായിരുന്നു ആരതി നടന്നത്.