തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ബജറ്റിലൂടെ കേരളത്തിന് നേട്ടമുണ്ടാകുമെന്നും ഇതോടെ കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങിയ സംസ്ഥാന സർക്കാരിന്റെ വാദങ്ങളുടെ മുന ഒടിയുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രപദ്ധതികള്‍, മറ്റ് പദ്ധതികള്‍ എന്നിവയില്‍ 45,000 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. ഈ വർദ്ധനവിന്റെ ഗുണം കേരളത്തിന് ലഭ്യമാകും. കേന്ദ്ര ദുരന്തനിവാരണ നിധി, മൂലധന ചിലവുകളുടെ കേന്ദ്ര സഹായത്തിൽ 27,717 കോടി രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കിയാൽ മാത്രമേ കേരളത്തിന് നേട്ടങ്ങളുണ്ടാകുകയുള്ളൂ.
വനിതാ ക്ഷേമം ഉറപ്പുവരുത്താൻ വനിത കൂടിയായ ധനമന്ത്രിക്ക് സാധിച്ചു. രണ്ട് കോടി വീടുകൾ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിർമ്മിക്കും. ഒരു കോടി വീടുകളിൽ സൗരോർജ പാനലുകൾ നൽകുന്നു. ഇത് സർക്കാരിന്റെ പുതിയ ചുവടുവെപ്പാണ്. മത്സ്യസമ്പദ് യോജനയിലൂടെ മത്സ്യ തൊഴിലാളികൾ വളരെയധികം പ്രയോജനം ചെയ്യും. 2,744 കോടിയാണ് കേരളത്തിലെ റെയിൽവേയ്‌ക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. കേരളത്തിനായി നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.