ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ റിഷഭ്പന്ത് ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആ ദുരന്തം സംഭവിച്ചത്. 2022 ഡിസംബർ 30-ന് പുതുവത്സരത്തെ കാത്തു നിൽക്കുന്നതിനു മുന്നേ ജീവിതത്തെ തച്ചുടച്ച് ഒരു കാറപകടം. ഡെറാഡൂൺ ഹൈവേയിൽ വച്ചായിരുന്നു റിഷഭിന്റെ എസ്.യു.വി മറ്റൊരു വാഹനത്തിലിടിച്ച് അപകടം സംഭവിച്ചത്. കാൽമുട്ടിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ റിഷഭ് ഇപ്പോഴും വിശ്രമത്തിലാണ്. ക്രിക്കറ്റിൽ നിന്നു വിട്ടു നിന്നെങ്കിലും കരുത്താർജിച്ച് വരാനുള്ള ഒരുക്കങ്ങളിലാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ കറുത്ത ദിനത്തിന്റെ ഓർമ്മകളാണ് റിഷഭ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
” എന്റെ സമയം അവസാനിച്ചുവെന്നാണ് ജീവിതത്തിലാദ്യമായി എനിക്ക് തോന്നിയത്. അപകടം നടന്നയുടനെ ശരീരത്തിലേറ്റ മുറിവുകളെ കുറിച്ച് എനിക്ക് ബോധമുണ്ടായിരുന്നു. എന്നാൽ എന്റെ കാൽമുട്ട് 180 ഡിഗ്രിയോളം തിരിഞ്ഞു പോയി. സംഭവസ്ഥലത്തേക്ക് ഓടികൂടിയ ആളുകളിലാരോ എന്റെ കാൽമുട്ട് പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടു വരാൻ സഹായിച്ചു. അതിനു സാധിച്ചിരുന്നില്ലെങ്കിൽ കാൽ മുറിച്ചു കളയേണ്ടി വന്നിരുന്നു. ഞരമ്പുകൾക്ക് എന്തങ്കിലും തകരാറുകൾ സംഭവിച്ചിരുന്നെങ്കിൽ വലതു കാൽ എനിക്ക് നഷ്ടപ്പെടുമായിരുന്നു”- റിഷഭ്പന്ത് പറഞ്ഞു.
പരിക്കിൽ നിന്നും പതിയെ സുംഖം പ്രാപിച്ചു വരികയാണ് താരം. എങ്കിലും 16-18 മാസത്തെ വിശ്രമം പന്തിന് ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പരിക്കുകളും പ്രതിസന്ധികളും തരണം ചെയ്ത് വീണ്ടും ക്രിക്കറ്റിന്റെ ലോകത്തിലേക്ക് കരുത്താർജ്ജിച്ച്, താരം മടങ്ങി വരുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകർ.