ആപ്പിളിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്ന വിപണിയിൽ ഇടം നേടി ഭാരതം. ഡിസംബർ ത്രൈമാസ കണക്കുകൾ പ്രകാരം ആപ്പിളിന്റെ വരുമാനം 119.6 ബില്യൺ ഡോളറാണ്. ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, ചിലി എന്നിവിടങ്ങളിലെ കണക്കുകളാണ് പുറത്തുവിട്ടത്. പ്രതിവർഷം രണ്ട് ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഐഫോണിന്റെ വിൽപനയും വരുമാനവും എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നും ആപ്പിൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഭാവിയെ രൂപപ്പെടുത്തുന്ന മറ്റ് സാങ്കേതിക വിദ്യകളിലും കമ്പനി കൂടുതൽ നിക്ഷേപം നടത്തുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അറിയിച്ചു. നിർമിത ബുദ്ധിയും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളരെയധികം സമയമെടുത്ത് ഇതിനായി പ്രവർത്തിക്കുകയാണ്. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കിടാൻ കമ്പനി ആവേശം കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപയോക്താക്കൾക്കിടയിലും ഡെവലപ്പർമാർക്കിടയിലും ആപ്പിൽ പ്രോ വിഷന് ഏറെ പ്രചാരം ലഭിക്കുന്നുവെന്നും ടിം കുക്ക് പറഞ്ഞു. 100 അടിയുള്ള സ്‌ക്രീനിൽ സിനിമ കാണുന്നതിന്റെ അവിശ്വസനീയമായ അനുഭവം മുതൽ ഹാൻഡ് ട്രാക്കിംഗ്, റൂം മാപ്പിംഗ് വരെയുള്ള ശ്രദ്ധേയമായ മെഷീൻ ലേണിംഗ് കഴിവുകളെ വരെ ലോകം പ്രശംസിക്കുന്നു. മാജിക് അനുഭവിക്കുന്നത് പോലെയാണ് ഉപയോക്താക്കൾക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നിമിഷങ്ങൾക്കാണ് ആപ്പിൾ കാത്തിരിക്കുന്നത്. ആളുകൾക്ക് മികച്ച സേവനങ്ങളും നവ്യാനുഭവങ്ങളും നൽകാൻ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രധാന കാരണവും അതുതന്നെയാണ്. ഇനിയും ഇത്തരം നൂതന സാങ്കേതിക വിദ്യകളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുമെന്നും കുക്ക് പറഞ്ഞു.