എറണാകുളം: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അഡ്വക്കേറ്റ് ബി. എ ആളൂരിന്റെ അറസ്റ്റ് ഫെബ്രുവരി 5 വരെ തടഞ്ഞ് ഹൈക്കോടതി. കേസിൽ ആളൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കരുതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. യുവതിയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയും വ്യക്തി വിരോധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ 31നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭൂമി കേസുമായി ബന്ധപ്പെട്ട് നിയമ സഹായം തേടിയാണ് യുവതി ആളൂരിനെ സമീപിച്ചത്. ഫീസായി ചോദിച്ച തുക യുവതിക്ക് നൽകാൻ കഴിയാത്തതിനെ തുടർന്ന് ഫീസ് വേണ്ടെന്നും സഹകരിച്ചാൽ മതിയെന്നും ആളൂർ പറഞ്ഞതായി യുവതിയുടെ മൊഴിയിൽ പറയുന്നു. തുടർന്ന് ആളൂരിന്റെ ഓഫീസിൽ വച്ച് തന്റെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.