ചെന്നൈ: അനധികൃത മണൽ ഖനനത്തെ തുടർന്ന് 130 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 209 ഖനന യന്ത്രങ്ങൾ ഉൾപ്പെടെയാണ് ഇഡി കണ്ടുകെട്ടിയത്. അനധികൃത മണൽ ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ 35 ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്ന 2.25 കോടി രൂപയും ഇഡി കണ്ടുകെട്ടി.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മണൽ ഖനനം നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ചെന്നൈ സ്വദേശികളായ ഷൺമുഖം രാമചന്ദ്രൻ, കറുപ്പയ്യ റെത്തിനം, പന്നർസെൽവം എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. തുടർന്ന് കേസിന് കഴമ്പുണ്ടെന്ന് കണ്ടെത്തുകയും അനധികൃത മണൽ ഖനനം നടന്നതായുള്ള രേഖകൾ കണ്ടെടുക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ എല്ലാ മണൽ ക്വാറികളിലും ഇഡി പരിശോധന നടത്തി. തുടർന്നാണ് അനധികൃത മണൽ ഖനനം നടന്നുവെന്ന് കാണിക്കുന്ന രേഖകൾ കണ്ടെടുത്തത്.
ചെന്നൈ, തിരുച്ചി, പുതുക്കോട്ട എന്നിവിടങ്ങളിലെ 17 ഇടങ്ങളിൽ ഇഡി മുമ്പ് പരിശോധന നടത്തിയിരുന്നു. 2.33 കോടി രൂപയും 56.86 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മറ്റ് തെളിവുകളും ഇഡി പിടിച്ചെടുത്തു.