ന്യൂഡൽഹി: രാജ്യസഭയിൽ ചിരിയുണർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നാക്കുപിഴ. സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്‌ക്കിടെ ആയിരുന്നു സംഭവം. ലോക്‌സഭയിലെ ബിജെപി സർക്കാരിന്റെ ഭൂരിപക്ഷം സംബന്ധിച്ചായിരുന്നു ഖാർഗെയുടെ പരാമർശം. ” നിങ്ങൾക്ക് 330, 334 സീറ്റുകളുടെ ഭൂരിപക്ഷം ലോക്‌സഭയിലുണ്ട്. ഇപ്പോൾ അത് 400 കടന്നിരിക്കുകയാണ്” എന്നാണ് ഖാർഗെ പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകൾ നേടുമെന്ന് നേതാക്കൾ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഖാർഗെ ബിജെപിയുടെ ഭൂരിപക്ഷം 400 കടന്നുവെന്ന് പറയുന്നത്. ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് അംഗങ്ങളുമെല്ലാം പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഖാർഗെ ഒടുവിൽ സത്യം പറഞ്ഞിരിക്കുകയാണെന്നും, അതിൽ സത്യമല്ലാതെ മറ്റൊന്നില്ലെന്നുമായിരുന്നു ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ പിയൂഷ് ഗോയൽ സഭയിൽ പറഞ്ഞത്. ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
എന്നാൽ തന്റെ പരാമർശത്തിന് ഖാർഗെ സഭയ്‌ക്കുളളിൽ തന്നെ വിശദീകരണവും നൽകി. ” ഒരു പ്രതിപക്ഷ നേതാവിനെ ആരും ഇത്രയധികം അഭിനന്ദിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ എന്തിനാണ് എന്നെ പ്രശംസിക്കുന്നത് എന്ന് എനിക്കറിയാം. 400ഓ 500ഓ സീറ്റിൽ കൂടുതൽ കിട്ടുമെന്നാണ് ബിജെപി കാഹളം മുഴക്കുന്നത്. എന്നാൽ അവർ ഇക്കുറി 100 സീറ്റുകൾ പോലും കടക്കില്ല. കാരണം ഇൻഡി മുന്നണി ശക്തമാണെന്നായിരുന്നു” ഖാർഗെയുടെ അവകാശവാദം. എന്നാൽ ഇൻഡി മുന്നണിയിലെ ഓരോ അംഗങ്ങൾ വച്ച് ദിവസേന സഖ്യം വിടുകയാണെന്നും, അങ്ങനെ ഒരു സഖ്യം നിലവിലുണ്ടോ എന്ന് പോലും തങ്ങൾക്ക് അറിയില്ലെന്ന് പിയൂഷ് ഗോയലും പരിഹസിച്ചു.
PM Modi be like, "I need new haters, the old ones have become my fans…" pic.twitter.com/dnpc5e0vI9
— BJP (@BJP4India) February 2, 2024