ചണ്ഡിഗഡ്: ചെക്ക് ബൗൺസിംഗ് കേസിൽ പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎ ദൽബീർ സിംഗ് ടോംഗിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി. ഫെബ്രുവരി 17-നുള്ളിൽ കോടതിയിൽ ഹാജരാകാനാണ് എംഎൽഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആം ആദ്മി പാർട്ടി എംഎൽഎയ്‌ക്കെതിരെ ഒന്നിലധികം തവണയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ് അയച്ച് ദിവസങ്ങൾക്കുള്ളിലാണ് പഞ്ചാബ് ആം ആദ്മി പാർട്ടി എംഎൽഎയക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മാസം രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും അരവിന്ദ് കെജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിന് ശേഷമാണ് വീണ്ടും നോട്ടീസ് അയച്ചത്.
കഴിഞ്ഞ വർഷം നവംബർ 2നും ഡിസംബർ 21 നും ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. 2023 ഓഗസ്റ്റ് 17ന് മദ്യനയക്കേസിൽ സിബിഐ ആദ്യം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കെജ്‌രിവാളിനെ പ്രതി ചേർത്തിരുന്നില്ല. എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.