ബെംഗളൂരു: തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ കേരള വനംവകുപ്പിനെതിരെ വിമർശനവുമായി കർണാടകയിലെ യുവാക്കൾ. സമൂഹമാദ്ധ്യമങ്ങളിലാണ് വനംവകുപ്പിനെതിരെ വിമർശനങ്ങളുമായി കർണാടകയിലെ യുവാക്കൾ രംഗത്തെത്തിയത്. തണ്ണീർക്കൊമ്പന്റെ മരണത്തിന് ഉത്തരവാദികൾ കേരള വനംവകുപ്പാണെന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
കേരള വനംവകുപ്പ് വന്യമൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും ഇത് ആദ്യമായുള്ള സംഭവമല്ലെന്നും യുവാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു. കാട്ടാനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് യുവാക്കൾ വിമർശനവുമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. തണ്ണീർക്കൊമ്പൻ മരിച്ചതല്ല, കേരള വനംവകുപ്പ് കൊന്നതാണെന്നും വിമർശനം ഉയരുന്നു.
വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ തണ്ണീർക്കൊമ്പൻ ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടിയിൽ നിന്നും മയക്കുവെടി വച്ച് തണ്ണീർക്കൊമ്പനെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെത്തിച്ചത്. തുടർന്ന് ക്യാമ്പിൽ വച്ച് കൊമ്പൻ ചരിയുകയായിരുന്നു.