60 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പാകിസ്താനിൽ ഡേവിസ് കപ്പ് മത്സരങ്ങൾക്കിറങ്ങിയ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം. ഇന്ന് നടന്ന രണ്ട് സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ വിജയിച്ചു. രാംകുമാർ രാമനാഥൻ പാകിസ്താൻ താരം ഐസാം ഉൾ ഹഖ് ഖുറേഷിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 6-7, 7-6, 6-0. ശ്രീറാം ബാലാജി 7-5, 6-3 എന്ന സ്‌കോറിന് അഖീൽ ഖാനെയും പരാജയപ്പെടുത്തി. ഡബിൾസ്, റിവേഴ്‌സ് സിംഗിൾസ് മത്സരങ്ങൾ നാളെ നടക്കും.
നാളെ ഡബിൾസിൽ യുകി ഭാംബ്രി- സാകേത് മൈനേനി സഖ്യം ബർഖത്തുല്ല-മുസമ്മിൽ മുർതസ കൂട്ടുകെട്ടുമായി ഏറ്റുമുട്ടും. റിവേഴ്‌സ് സിംഗിൾസിൽ രാംകുമാർ രാമനാഥൻ അഖീൽ ഖാനെയും ശ്രീറാം ബാലാജി ഐസാം ഉൾ ഹഖ് ഖുറേഷിയെയും നേരിടും. ഇസ്‌ലാമാബാദ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് കർശനമായ നിയന്ത്രണമുണ്ട്.
1964-ലാണ് അവസാനമായി ഇന്ത്യ ഡേവിസ് കപ്പ് മത്സരങ്ങൾക്കായി പാകിസ്താനിലെത്തിയത്. സുരക്ഷാ കാരണങ്ങളാൽ മറ്റൊരു രാജ്യത്ത് മത്സരം നടത്തണമെന്ന ആവശ്യം അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷൻ നിരസിക്കുകയായിരുന്നു. 2019-ലാണ് ഡേവിസ് കപ്പിൽ ഇരുരാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 7-0 ത്തിന് ഇന്ത്യക്കായിരുന്നു ജയം.