ന്യൂഡൽഹി: രാജധാനിയേക്കാൾ വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025-ഓടെ പുറത്തിറക്കുമെന്ന് വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ. ഇതിന്റെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാകുമെന്നാണ് സൂചന. പരീക്ഷണയോട്ടം ഏപ്രിലിൽ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും 2025 അവസാനത്തോടെ ട്രെയിൻ പൂർണമായും ഓടിതുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
രാത്രി സർവീസാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നടത്തുക. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന ഈ ട്രെയിനുകൾ യാത്രസമയം രണ്ട് മണിക്കൂറായി കുറയ്‌ക്കാൻ സാധിക്കും. ഇതോടെ രാജ്യത്തോടുന്ന മറ്റേത് ട്രെയിനിനേക്കാളും വേഗത കൈവരിക്കാൻ ഇതിന് സാധിക്കും. ഡൽഹി-മുംബൈ, ഡൽഹി- ഹൗറ മേഖലകളിലേക്കാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുകയെന്നാണ് വിവരം.
വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകൾ രാജ്യത്തെ ജനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ഇവയ്‌ക്ക് വൻ കയറ്റുമതി സാധ്യതയാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.